വ്ലാദിമിര്‍ പുടിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചു; ഗുരുതര ആരോപണവുമായി അമേരിക്കൻ മാധ്യമ പ്രവര്‍ത്തകന്‍

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. മാധ്യമ പ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സനാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദ ടക്കര്‍ കാള്‍സണ്‍ ഷോ എന്ന കാള്‍സന്‍റെ പോഡ്കാസ്റ്റിലാണ് വിവാദ പരാമര്‍ശം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെയാണ് ഇത്തരത്തില്‍ ഒരു വധ ശ്രമം ഉണ്ടായതെന്ന് പറയുന്ന കാൾസൺ തന്‍റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വിശദീകരിച്ചിട്ടില്ല.
അമേരിക്കന്‍ എഴുത്തുകാരന്‍ മാറ്റ് തബിബിയുമായി പോഡ്കാസ്റ്റിലൂടെ നടത്തിയ സംഭഷണത്തിനിടെയാണ് കാള്‍സണ്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. അമേരിക്കയിലെ പ്രധാന വാര്‍ത്താ ചാനലായ ഫോക്സ് ന്യൂസില്‍ മുഖ്യ വാർത്താ അവതാരകനായിരുന്നു ടക്കര്‍ കാൾസൺ. 2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് കാള്‍സണ്‍ ഫോക്സ് ന്യൂസില്‍ നിന്ന് പുറത്താക്കപ്പെട്ടു. വാർത്താവതരണത്തിനിടെ കാൾസൺ നടത്തിയ ആരോപണത്തിൽ ചാനലിനെതിരെ അന്ന് കേസെടുത്തിരുന്നു.
ഈ വാര്‍ത്തയ്ക്ക് പിന്നാലെ പുടിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് റഷ്യ അറിയിച്ചു. വാര്‍ത്തയോട് ബൈഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.