ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമനം: സേർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ സുപ്രീംകോടതി

  1. Home
  2. Kerala

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമനം: സേർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ സുപ്രീംകോടതി


ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സിമാരെ കണ്ടെത്താൻ സേർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ സുപ്രീംകോടതി. കമ്മിറ്റിയിലേക്ക് അഞ്ച് പേരുകൾ നൽകാൻ കോടതി നിർദേശിച്ചു. സർക്കാരിനും ഗവർണർക്കും യുജിസിക്കും പേരുകൾ നൽകാം. നാളെ പേരുകൾ നിർദേശിക്കണം. സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് ഗവർണർ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്‌നം പരിഹരിക്കാൻ കൈകുപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.

എന്താണ് സ്ഥിരം വി.സി നിയമനം വൈകുന്നതെന്ന് കോടതി ചോദിച്ചു. ഗവർണർ സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ ആർക്കാണ് അധികാരമെന്ന് കോടതി ചോദിച്ചു. സർക്കാരിനാണ് അധികാരമെന്ന് സർക്കാർ വാദിച്ചു. അങ്ങനെയാണ് ചട്ടങ്ങളിൽ കാണുന്നതെന്ന് കോടതിയും പറഞ്ഞു. തുടർന്നാണ്, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന് കോടതി പറഞ്ഞത്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി സിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർ ഏകപക്ഷീയമായാണ് താൽക്കാലിക വി.സിമാരെ നിയമിച്ചതെന്നും ഇതു ചട്ടവിരുദ്ധമായതിനാൽ ഉത്തരവു റദ്ദാക്കണമെന്നുമാണ് കേരളം നൽകിയ അപേക്ഷയിൽ പറയുന്നു

നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. സ്ഥിരനിയമനം നടത്തുകയോ, അതുവരെ 6 മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുകയോ ചെയ്യാമെന്നായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും താൽക്കാലിക വിസിമാരായി ഗവർണർ പുനർ നിയമിച്ചിരുന്നു