2019 ലെ പ്രളയം: ദുരിതാശ്വാസ തുക അധികമായി നൽകി, തിരികെ വേണം; സംഭവിച്ചത് സാങ്കേതിക പിഴവ്; റവന്യൂ വകുപ്പ്
2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്ന് പറഞ്ഞാണ് അഞ്ച് വർഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വർഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.
പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് വിശദീ
കരണം. പാവപ്പെട്ട ദുരിതബാധിതർ പണം അടക്കാൻ കഴിയാതേ പ്രതിസന്ധിയിലാണ്. തുക എഴുതി തള്ളണം എന്ന് ദുരിതബാധിതനും രോഗിയുമായ തിരൂരങ്ങാടി സ്വദേശി ബഷീർ കോട്ടപ്പറമ്പിൽ പറയുന്നു.
നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്ന് നിർദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്.