സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുള്ള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വർഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രഞ്ജിത്തിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി.പ്രതീപ് കുമാറിന്റെ ഉത്തരവ്. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി രഹസ്യ മൊഴി നൽകിയത്. 2009ൽ പാലേരി മാണിക്യം എന്ന സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി സംവിധായകൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതി
എന്നാൽ തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താൻ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
