ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന് പരിചയപ്പെടുത്തി, ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയിൽ; ആറ്റിങ്ങൽ കൊലപാതകത്തിൽ അറസ്റ്റ്
ആറ്റിങ്ങലിലെ ലോഡ്ജിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയിൽ സ്വദേശി അസ്മിന (44)യെ ആണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കോഴിക്കോട്ടു നിന്നാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് കായംകുളത്ത് കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. പിന്നാലെ പൊലീസ് സംഘം കോഴിക്കോട്ടെത്തുകയും, ജോബിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രണ്ടുകുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട അസ്മിന. ജോബിയും അസ്മിനയും തമ്മിൽ മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി അസ്മിനയെ ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് കൊണ്ടുവന്നു. രാത്രി മദ്യപിച്ചശേഷം വഴക്കുണ്ടാകുകയും തുടർന്ന് ജോബി കുപ്പി കൊണ്ടു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഒരാഴ്ച മുൻപാണ് ജോബി ലോഡ്ജിൽ ജോലിക്കെത്തുന്നത്. ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിൽ കൊണ്ടുവന്നത്. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.
മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയർകുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു. അസ്മിനയുടെ തലയിലും മുറിവുണ്ട്. ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ ജോബി ലോഡ്ജിൽനിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയിൽ പാടുകൾ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. മുറിയിൽ മറ്റൊരാൾ കൂടി കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
