അട്ടിമറി ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരും; വി ഡി സതീശൻ
ചേവായൂരിൽ സംഭവിച്ചത് പോലുള്ള അട്ടിമറി ഇനി മറ്റേതെങ്കിലും സഹകരണ ബാങ്കിൽ ആവർത്തിച്ചാൽ കേരളത്തിലെ സഹകരണ ബാങ്കുകൾ മാലപ്പടക്കം പോലെ തകരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതു പോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടായാൽ ബാങ്കുകളിൽ നിന്നും നിക്ഷേപിച്ച പണം കോൺഗ്രസ് അനുഭാവികൾ കൂട്ടത്തോടെ പിൻവലിക്കും. അങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്വം പിണറായി വിജയനും സിപിഎമ്മിനും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേവായൂർ സർവീസ് സഹകരണ ബാങ്ക് അട്ടിമറിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസിന്റെ കമ്മീഷണർ ഓഫീസ് മാർച്ച് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പോലീസ് സഹായത്തോടെ അട്ടിമറിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസ് ബസ്സിനു മുന്നിലും പ്രവർത്തകർ വലിയ പ്രതിഷേധം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമായിരുന്നു കമ്മീഷണർ ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു.