ഫലമറിയാൻ മണിക്കൂറുകൾ മാത്രം; വിജയപ്രതീക്ഷ ഉണ്ട്, പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ
ഫലമറിയാൻ മണിക്കൂറുകൾ മാത്രം നിലനിൽക്കെ വിജയപ്രതീക്ഷ പങ്കുവെച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഇത്തവണ വിജയിക്കുമെന്ന ഉറപ്പിലാണ്. ഭൂരിപക്ഷം 5000ത്തിലധികം ഉണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞു.
അതേസമയം, ജയം ഉറപ്പിച്ച് യുഡിഎഫ് മുന്നോട്ട് പോവുമ്പോൾ സരിനെ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് എൽഡിഎഫ്. നഗരസഭയിലെ ഭൂരിപക്ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒൻപതുമണിയോടെ ആദ്യഫല സൂചനകൾ പുറത്തുവരും.
അതേസമയം, പാലക്കാട് 12000 വോട്ടുകൾക്ക് വരെ ജയിക്കാമെന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ പറഞ്ഞു. യുഡിഎഫിന്റെയും എൻഡിഎയുടെയും അടിത്തറ ഇളകുമെന്നും സരിൻ പറഞ്ഞു. എൽഡിഎഫിന് അമ്പതിനായിരം വോട്ട് വരെ കിട്ടാമെന്നും സരിൻ പ്രതീക്ഷ പങ്കുവെച്ചു. യുഡിഎഫ് മൂന്നാമതാകുമെന്നും സരിൻ പറഞ്ഞു.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയായിരുന്നു.