ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധക്കേസിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

  1. Home
  2. Latest

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധക്കേസിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

supreme court    


ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധക്കേസിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. നിര്‍ണായക നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി കേസിൽ വിചാരണ നടപടി തുടരാൻ നിര്‍ദേശിച്ചത്. ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയെന്നും അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ പ്രതികൾ നൽകിയ ജാമ്യപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് നേരെ പകരം വീട്ടലിന് സാഹചര്യമുണ്ടെന്നും സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഇത് വർഗീയസംഘർഷത്തിന് വഴിവെക്കുമെന്നുമാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികൾ പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ വിവരവും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. കേസിലെ അഞ്ചു പ്രതികളാണ് സുപ്രീംകോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

2022 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ് ഡിപിഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസിൽ പ്രതികൾ.