പുനെയില്‍ ജിബിഎസ് രോഗവ്യാപനം രൂക്ഷം; ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി

പുനെയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനി വരേണ്ടതുണ്ട്. സ്ഥിരീകരിച്ചവരില്‍ 52 പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്.
രോഗം ഗുരുതരമായതിനെ തുടര്‍ന്ന് 27 പേരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാറിന്‍റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്.