ഷാങ്ഹായ് സഹകരണ സംഘടനകളുടെ യോഗം; ഇന്നും നാളെയും പാകിസ്ഥാന്‍ സൈന്യത്തിന്‍റെ സമ്പൂർണ്ണ നിയന്ത്രണത്തിൽ

ഇന്നും നാളെയുമായി ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ 23-ാമത് യോഗം നടക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി. ഇന്ത്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 9 രാജ്യങ്ങള്‍ ചേര്‍ന്ന സംഘമാണ് എസ്‍സിഒ. വ്യാപാരം, വിദ്യാഭ്യാസം, ഊർജ്ജം, ഗതാഗതം, ടൂറിസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ അംഗരാജ്യങ്ങളില്‍ക്കിടയില്‍ സുസ്ഥിര വികസനമാണ് സംഘനയുടെ ലക്ഷ്യം. ഇസ്ലാമാബാദും റാവൽപിണ്ടിയും ഇപ്പോള്‍ സൈന്യത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
അതേസമയം വിദേശരാജ്യത്തെ നയതന്ത്രപ്രതിനിധികള്‍ രാജ്യത്തേക്ക് എത്തിചേരുന്നതോടെ തലസ്ഥാനത്ത് പാക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി സ്കൂളുകളും കോളേജുകളും അടച്ച് പൂട്ടി. ഒപ്പം വിവാഹം അടക്കമുള്ള എല്ലാവിധ ആഘോഷങ്ങള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി രാജ്യതലസ്ഥാനത്ത് സൈന്യത്തെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്. തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി പതിനായിരത്തോളം സൈനികരെയും കമാൻഡോകളെയും വിന്യസിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.