നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ; യാത്രക്കാർ കയറരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപട് പന്നു , ആക്രമിക്കും

നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ കയറരുത്. യാത്രക്കാർക്ക് ഭീഷണി ഉയർത്തി ഖാലിസ്ഥാനി ഭീകരൻ ഗുർപട് വന്ത് സിങ് പന്നു. ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നു തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർന്നിരുന്നു. ‘സിഖ് വംശഹത്യയുടെ 40 ആം വാർഷിക’ത്തിൽ ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപട് വന്ത് സിങ് പന്നു പറഞ്ഞു.
ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾ ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള വ്യാജ ഫോൺ കോളുകൾ നേരിടുന്നതിനിനിടെയാണ് പന്നുവിന്റെ പുതിയ ഭീഷണി. പ്രത്യേക സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന ഗ്രൂപ്പിനെ നയിക്കുന്നതിനാൽ രാജ്യദ്രോഹത്തിന്റെയും വിഘടനവാദത്തിന്റെയും അടിസ്ഥാനത്തിൽ പന്നുവിനെ 2020 ജൂലൈ മുതൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.