മതപരിവർത്തനം ആരോപിച്ച് സ്ത്രീകളടക്കം 3 പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കൊടും ക്രൂരത ഒഡീഷയിൽ
മതപരിവർത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷയിൽ ബലസോർ ജില്ലയിലെ ഗോബർധൻപുർ ഗ്രാമത്തിലാണ് സംഭവം. ആദിവാസികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്. വ്യാഴാഴ്ച നടന്ന സംഭവം പുറത്തറിയുന്നത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്. ആദിവാസികൾക്കിടയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മൂന്ന് പേരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദു മതവിഭാഗത്തിൽപ്പെട്ട യുവാവിനെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർർത്തനം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.
ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ തടഞ്ഞ് വെച്ച ജനക്കൂട്ടം പിന്നീട് മരത്തിൽ കെട്ടിയിടുകയായിരുന്നു. സുഭാഷിനി സിംഗ്, സുകാന്തി സിംഗ് എന്നീ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. ക്രിസ്മസ് ദിനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. അക്രമികളിൽ ഒരാൾ കേക്ക് യുവതികളുടെ മുഖത്ത് തേച്ച് വികൃതമാക്കുന്നതും വീഡിയോയി കാണാം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, വീഡിയോയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തതായും മർദിച്ചതായും അവരിൽ ഒരാളുടെ മുഖത്ത് അവർ കൊണ്ടുവന്ന കേക്ക് കൊണ്ട് റെമുന പൊലീസ് ഇൻസ്പെക്ടർ ഇൻ ചാർജ് സുബാസ് മല്ലിക് പറഞ്ഞു.