ബ്രൂവറി വിവാദം; വി.ഡി സതീശന് മറുപടിയുമായി എം.ബി രാജേഷ്, എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്

പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ തന്റെ വാര്‍ത്താ സമ്മേളനത്തിലെ ജിഎസ്ടി പരാമര്‍ശത്തെ പരിഹസിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി എംബി രാജേഷ്. വാര്‍ത്താ സമ്മേളനത്തിൽ കേരളത്തിന് ജിഎസ്ടി വരുമാന നേട്ടമുണ്ടാകുമെന്ന് പറഞ്ഞതിനെതിരെ ആയിരുന്നു വിഡി സതീശന്റെ പരിഹാസം. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് ജിഎസ്ടി ഇല്ലെന്ന കാര്യം പോലും മന്ത്രിയായ എംബി രാജേഷിന് അറിയില്ലേ എന്നായിരുന്നു പ്രതിപക്ഷനേതാവ് ചോദിച്ചത്. എന്നാൽ എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ? എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്.
മുൻപ് 18 ശതമാനം മായിരുന്ന ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചിരുന്നു. പെട്രോളിയം ബ്ലൻഡിംഗിന് വേണ്ടിയാണ് എത്തനോൾ മുഖ്യമായും ഉപയോഗിക്കുന്നത് എന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. നിലവിൽ 30 കോടി ലിറ്റർ എത്തനോൾ ആണ് ഇതിനായി കേരളത്തിലെത്തുന്നത്. 2030 ഓടെ കേരളത്തിൽ പെട്രോളിയം ബ്ലൻഡിംഗിനായി മാത്രം 70-75 കോടി ലിറ്റർ എത്തനോൾ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ വില അനുസരിച്ച് തന്നെ ഇതിന് 4000-4200 കോടി രൂപ ആവശ്യമായി വരും. ജിഎസ്ടി ഇനത്തിൽ തന്നെ 210 കോടിയോളം രൂപ, തീർച്ചയായും കേന്ദ്രത്തിനും കേരളത്തിനും വിഹിതമുണ്ട്. ഈ കണക്കാണ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് പറഞ്ഞ ജിഎസ്ടി കൗൺസിലിലെ തീരുമാനം എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിനെ സംബന്ധിച്ചാണ്. 2023 ഒക്ടോബർ ഏഴ് മുതൽ അല്ല, ജിഎസ്ടി നടപ്പിലായ കാലം മുതൽ തന്നെ മദ്യനിർമ്മാണത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന് ജിഎസ്ടി ബാധകമല്ല. ഇക്കാര്യം ആവർത്തിക്കുകയായിരുന്നു ഈ ജിഎസ്ടി യോഗത്തിലും ചെയ്തത്. ഓർക്കുക എത്തനോൾ എന്നാൽ വ്യവസായ ആവശ്യത്തിന്, പ്രധാനമായും പെട്രോൾ ബ്ലൻഡിംഗിന് ആണ് ഉപയോഗിക്കുന്നത്. എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണ് മദ്യനിർമ്മാണത്തിലെ അസംസ്കൃത വസ്തു. രണ്ടും സ്പിരിറ്റ് തന്നെ, ഒന്നാമത്തേത് വ്യവസായത്തിനും രണ്ടാമത്തേത് മനുഷ്യ ഉപഭോഗത്തിനുമുള്ളതാണെന്നും മന്ത്രി വിശദീകരിച്ചു.