ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണം; ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷ എംപിമാർ
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകി. ഡി.എം.കെ. എം.പിയായ കനിമൊഴിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകുന്ന സമയത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു.
നോട്ടീസിൽ ആകെ 107 എം.പിമാർ ഒപ്പുവച്ചിട്ടുണ്ട്. 2017-ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായി ജസ്റ്റിസ് സ്വാമിനാഥൻ, തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാൻ ഉത്തരവിട്ടു എന്നാണ് പ്രതിപക്ഷ എം.പിമാരുടെ പ്രധാന ആരോപണം. ജഡ്ജി ഭരണഘടനാ വിരുദ്ധമായും പക്ഷാപാതപരമായുമാണ് പ്രവർത്തിക്കുന്നതെന്നും എം.പിമാർ ആരോപിക്കുന്നു.
