ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കണം; യുഡിഎഫിനോട് കെ കെ ശൈലജ
വർഗീയതയ്ക്കെതിരെ പോരാടിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമെന്ന് യുഡിഎഫിനെ ഓർമ്മപ്പെടുത്തി കെ കെ ശൈലജ എംഎൽഎ. വടകരയിൽ നേരിട്ട വർഗീയ പ്രചാരണങ്ങളെ മുൻനിർത്തിയായിരുന്നു കെ കെ ശൈലജ നിയമസഭയിൽ സംസാരിച്ചത്. 'വടകരയിൽ മത്സരിച്ച ഒരാളാണ് ഞാൻ. നജീബ് കാന്തപുരം പറഞ്ഞു ഞങ്ങൾക്ക് വേണ്ടി ഗോളടിച്ച മെസി വന്നുവെന്ന്. നജീബ് തർക്കം പറയുന്നില്ല, നല്ല ഗോൾ ആയിരുന്നു. പക്ഷേ ഈ ഗോൾ ലീഗിന്റെ വലയത്തിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ'- ശൈലജ തിരിച്ചടിച്ചു.
മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയായി ഞങ്ങൾ പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയതയെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയ്യാറാകുന്നുണ്ട്. ഹൈന്ദവ രാഷ്ട്ര വാദത്തെ എതിർക്കുമ്പോൾ മുസ്ലിം രാഷ്ട്ര വാദത്തെയും എതിർക്കാൻ നമുക്ക് കഴിയണ്ടെ? എല്ലാ വർഗീയതയെയും എതിർക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയണം. എന്നാൽ വടകരയിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല.