ഏഷ്യയിലേക്കുള്ള ക്രൂഡ്‌ഓയിൽ വില വീണ്ടും കുറച്ച് സൗദി
ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയിൽ) വില ജൂലൈ മുതൽ ബാരലിന് 6 ഡോളർ കുറയ്ക്കാൻ സൗദി തീരുമാനിച്ചു. തുടർച്ചയായ രണ്ടാം മാസവും സൗദിയുടെ ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയായ അരാംകോ വില കുറച്ചെങ്കിലും സൗദിയുടെ അറബ് ലൈറ്റ് വിഭാഗത്തിലെ അസംസ്കൃത എണ്ണയ്ക്കു പ്രാദേശിക ബെഞ്ച്മാർക്ക് വിലയെക്കാൾ 9.50 ഡോളർ അധികമാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ക്രൂഡ് ഓയിലിന്റെ വിലയും കുറച്ചിട്ടുണ്ട്. വില കുറച്ചില്ലെങ്കിൽ ഗൾഫ് ക്രൂഡ് ഓയിലിന് ആവശ്യക്കാർ കുറയുമെന്ന ഭയമാണു തീരുമാനത്തിനു പിന്നിൽ. ഇറാൻ യുദ്ധം അവസാനിച്ചാലും സൗദിയും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറയ്ക്കാൻ സാധ്യതയില്ല. ഹോർമുസ് വഴി ഇന്ധന നീക്കം നടക്കാത്തതിനാൽ ചെങ്കടൽ വഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇതിനായി ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് പൈപ്പ് ലൈൻ വഴി എണ്ണ എത്തിക്കും.
യുദ്ധത്തിനു മുൻപുള്ള എണ്ണ കയറ്റുമതിയുടെ 70 ശതമാനം യാൻബു വഴി ഇപ്പോൾ സൗദി നടത്തുന്നുണ്ട്. സ്വന്തം നിലയിൽ പെട്രോളിയം കയറ്റുമതി നടത്തുന്ന ഒമാൻ, യുഎഇ രാജ്യങ്ങളുടെ വെല്ലുവിളിയും മറികടക്കേണ്ടതുണ്ട്. വില വർധന കാരണം പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം കുറഞ്ഞതായാണ് ഒപെക്കിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നത്.