റിയാദിൽ മാത്രം മൂന്ന് മാസത്തിനിടെ 200 ലക്ഷം യാത്രക്കാർ; സൗദിയിൽ പൊതുബസുകളിൽ റെക്കോഡ് വർധന
2026-ന്റെ രണ്ടാം പാദത്തിൽ സൗദി അറേബ്യയിലെ പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ 23.2 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം 26.34 ദശലക്ഷത്തിലധികം (2.63 കോടി) യാത്രക്കാരാണ് രാജ്യത്തുടനീളം പൊതുബസ് സൗകര്യം പ്രയോജനപ്പെടുത്തിയത്. പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട ത്രൈമാസ ബുള്ളറ്റിനിലാണ് ഈ കണക്കുകളുള്ളത്.
തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്. മൂന്ന് മാസത്തിനിടെ 20.07 ദശലക്ഷം (2 കോടിയോളം) യാത്രക്കാരാണ് റിയാദിൽ മാത്രം സഞ്ചരിച്ചത്. മക്കയിൽ 2.97 ദശലക്ഷം യാത്രക്കാരും ജിദ്ദയിൽ 1.19 ദശലക്ഷം യാത്രക്കാരും പൊതുബസുകളെ ആശ്രയിച്ച് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
ഇതിനുപുറമെ ദമ്മാം-ഖത്തീഫ് മേഖലകളിൽ 8,35,000, മദീനയിൽ 4,90,000, ഖസീമിൽ 2,73,000 എന്നിങ്ങനെയും യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി. ത്വാഇഫ്, അൽഅഹ്സ, ജിസാൻ, തബൂക്ക് എന്നീ നഗരങ്ങളിലും വലിയ തോതിൽ ആളുകൾ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.