35-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

 

35-ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് (സെപ്റ്റംബർ 13) അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) തുടക്കമാകും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള അബൂദബി അറബിക് ലാംഗ്വേജ് സെന്ററാണ് മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 18 വരെ നീണ്ടുനിൽക്കുന്ന മേളയിൽ 1500-ലധികം സാംസ്കാരിക, വിജ്ഞാന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

'ടേൺ ദ പേജ്, റീഡ് ദ വേൾഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും. അർജന്റീന, വെനസ്വേല, കൊളംബിയ, പെറു, ഇക്വഡോർ, കൊസോവോ, ക്യൂബ എന്നീ ഏഴ് രാജ്യങ്ങൾ ആദ്യമായാണ് മേളയുടെ ഭാഗമാകുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും പ്രസാധകരും മേളയിൽ സംഗമിക്കും.

യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യവും സംഗീതവും അടയാളപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങിന് പുറമെ, അൽ ഖലീൽ ബിൻ അഹ്മദ് അൽ ഫറാഹിദിയുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള നാടകാവതരണം, കവിതാസന്ധ്യകൾ, പോഡ്കാസ്റ്റ് സഷനുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. 'കുടുംബ വർഷം 2026' പ്രഖ്യാപനത്തിന്റെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം 'ഇമാറാത്തി പയനിയേഴ്സ്' പദ്ധതിയിലൂടെ മുഹമ്മദ് അൽ മുറിനെ ആദരിക്കുന്ന ചടങ്ങും 20-ാമത് ശൈഖ് സായിദ് പുസ്തക അവാർഡ് വിതരണവും മേളയിൽ നടക്കും.