ഒമാൻ തീരത്ത് കപ്പലിനുനേരെ ആക്രമണം: 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാളെ കാണാനില്ല

 

ഒമാൻ തീരത്ത് പനാമ പതാകയേന്തിയ 'എം.ടി എൽ ഗായാ' എന്ന എണ്ണക്കപ്പലിനുനേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ രക്ഷപ്പെടുത്തിയെന്നും കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനത്തിന് നൽകിയ പിന്തുണയ്ക്ക് ഒമാൻ അധികൃതർക്ക് വിദേശകാര്യമന്ത്രാലയം നന്ദി രേഖപ്പെടുത്തി. മസ്‌കത്തിലെ ഇന്ത്യൻ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, വ്യാപാരക്കപ്പലുകൾക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിന് സമീപം ഇറാനിയൻ ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.