ഫാൽക്കണുകളുടെ പാസ്‌പോർട്ട് വിതരണത്തിന് പുതിയ നിയന്ത്രണം: ഉത്തരവിറക്കി ബഹ്‌റൈൻ

 

വന്യജീവി സംരക്ഷണ നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും മുൻനിർത്തി ഫാൽക്കണുകളെ കൈവശം വെക്കുന്നതിനും സംരക്ഷിക്കുന്നതിനും യാത്രാ സംവിധാനങ്ങൾക്കുമായി ബഹ്‌റൈനിൽ പുതിയ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് 2026-ലെ 6-ാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ദേശീയ നിയമങ്ങൾക്കും വന്യജീവി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കൺവെൻഷനുകൾക്കും (CITES) അനുസൃതമായാണ് ഈ പുതിയ തീരുമാനം. പുതിയ ഉത്തരവോടെ ഫാൽക്കണുകളുടെ കൈവശാവകാശവും അവയുമായുള്ള വിദേശ യാത്രകളും കൂടുതൽ സുതാര്യവും നിയന്ത്രിതവുമാകും.

പരുന്തിന്റെ ഉടമയ്ക്കോ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ ഫാൽക്കണുമായി അംഗീകൃത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഔദ്യോഗിക രേഖയാണ് 'ഫാൽക്കൺ പാസ്‌പോർട്ട്' എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, പാസ്‌പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയെയായിരിക്കും പരുന്തിന്റെ നിയമപരമായ ഔദ്യോഗിക ഉടമയായി കണക്കാക്കുക.