ഉപഭോക്തൃ സംരക്ഷണം ശക്തമാക്കി ബഹ്‌റൈൻ; വിലവിവരങ്ങൾ വ്യക്തമാക്കണം, തകരാറുള്ള സാധനങ്ങൾ മാറ്റിനൽകണം
ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളിൽ സുരക്ഷിതമായ ഉൽപന്നങ്ങൾ മാത്രമേ വിൽക്കാവൂ എന്നും, വിലവിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമാകുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. 'നിങ്ങളുടെ അവകാശങ്ങൾ മനസ്സിലാക്കുക; നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക' എന്ന പുതിയ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകിയത്.
ഓഫർ വിലകൾക്കൊപ്പം ഉൽപന്നത്തിന്റെ യഥാർത്ഥ വിലയും ഒരുമിച്ച് കാണിക്കണം. വാറന്റിയുള്ള സാധനങ്ങൾക്ക് തകരാർ സംഭവിച്ചാൽ അവ സൗജന്യമായി നന്നാക്കി നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. ഉൽപന്നം തകരാറുള്ളതോ വിവരങ്ങളുമായി പൊരുത്തപ്പെടാത്തതോ ആണെങ്കിൽ അത് മാറ്റി വാങ്ങാനോ പണം തിരികെ വാങ്ങാനോ ഉപഭോക്താവിന് അവകാശമുണ്ട്. ഇതിനായുള്ള ഗതാഗത ചെലവുകൾ വ്യാപാരികൾ തന്നെ വഹിക്കേണ്ടതുണ്ട്.
നിയമലംഘനം നടത്തുന്ന വ്യാപാരികൾക്ക് 10,000 ദിനാർ വരെ പിഴയും തടവ് ശിക്ഷയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടും. സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലുകളും വാറന്റി കാർഡുകളും സൂക്ഷിച്ചുവെക്കണമെന്നും പരാതികൾ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിൽ അറിയിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.