അനധികൃത ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം; അയർലൻഡിന്റെ നിർണായക നീക്കത്തെ സ്വാഗതം ചെയ്ത് ഖത്തർ

 

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് അയർലൻഡ് പാസാക്കിയ നിയമത്തെ സ്വാഗതം ചെയ്ത് ഖത്തർ. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തെയും അധിനിവേശത്തെയും തടയാനുള്ള ശക്തമായ നീക്കമാണിതെന്നും, കൂടുതൽ രാജ്യങ്ങൾ അയർലൻഡിന്റെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ വ്യക്തമാക്കി.

ഇസ്രായേൽ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2334ന്റെയും ലംഘനവും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണ തുടരുമെന്നും ഖത്തർ വ്യക്തമാക്കി.