ബാങ്കുകൾ ഇനി വ്യോമപ്രതിരോധ താവളങ്ങൾ; യുക്രെയ്ൻ ഡ്രോണുകളെ വെടിവെച്ചിടാൻ ജീവനക്കാർക്ക് അനുമതി നൽകി റഷ്യ
യുക്രെയ്നിൽ നിന്നുള്ള ദീർഘദൂര ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ വിചിത്രവും അസാധാരണവുമായ സുരക്ഷാ തന്ത്രങ്ങളുമായി റഷ്യ. രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആയുധങ്ങളും ഡ്രോൺ പ്രതിരോധ ഉപകരണങ്ങളും നൽകി സായുധ സജ്ജരാക്കാനുള്ള നിയമത്തിന് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡുമ അംഗീകാരം നൽകി. ബാങ്ക് പരിസരങ്ങളിൽ താവളമടിക്കുന്ന ഡ്രോണുകളുടെ സിഗ്നലുകൾ ജാം ചെയ്യാനും, ഭീഷണിയാകുന്നവയെ വെടിവെച്ചിടാനും ജീവനക്കാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക സംഘത്തിന് അനുമതി നൽകുന്നതാണ് ഈ പുതിയ ബിൽ.
രാജ്യവ്യാപകമായി വ്യാപിച്ചുകിടക്കുന്ന ബാങ്ക് ശാഖകളെക്കൂടി വ്യോമപ്രതിരോധ ശൃംഖലയുടെ ഭാഗമാക്കുന്നതിലൂടെ സുരക്ഷാ നിരീക്ഷണം ശക്തമാക്കാമെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ. റഷ്യൻ സെൻട്രൽ ബാങ്ക്, പ്രമുഖ പൊതുമേഖലാ ബാങ്കായ സ്ബെർബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇതിനാവശ്യമായ അത്യാധുനിക ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചിലവ് ബാങ്കുകൾ തന്നെ വഹിക്കണം. പാർലമെന്റിന്റെ ഉപരിസഭ കൂടി പാസാക്കി പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പുവെക്കുന്നതോടെ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. സുരക്ഷാ സേനയുടെ സഹായം എത്തുന്നതുവരെ കാത്തുനിൽക്കാതെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ഉടനടി തീരുമാനമെടുക്കാൻ പുതിയ നിയമം ബാങ്ക് ജീവനക്കാർക്ക് അധികാരം നൽകുന്നുണ്ട്.
അതിർത്തി കടന്നുള്ള യുക്രെയ്ന്റെ ആധുനിക ഡ്രോൺ ആക്രമണങ്ങൾ തടയാൻ റഷ്യൻ സൈന്യം വലിയ വെല്ലുവിളിയാണ് നിലവിൽ നേരിടുന്നത്. ഏകദേശം 1250 കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ റഷ്യയുടെ സൈനിക വിതരണ ശൃംഖല തകർക്കാൻ യുക്രെയ്ൻ ഡ്രോണുകൾക്ക് സാധിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി പ്രതിരോധത്തിന്റെ ഭാഗമാക്കാൻ റഷ്യ തുനിഞ്ഞിറങ്ങുന്നത്. എന്നാൽ, നാല് വർഷമായി തുടരുന്ന യുദ്ധത്തിൽ ബാങ്കുകൾ ഇതുവരെ പ്രധാന ലക്ഷ്യങ്ങളാകാതിരുന്നിട്ടും, സാധാരണക്കാരായ ജീവനക്കാരെ യുദ്ധോപകരണങ്ങൾ ഏൽപ്പിക്കുന്നത് റഷ്യൻ ജനതയ്ക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.