യു.എ.ഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു; ഫലസ്തീൻ സ്വദേശിയുടെ കുടുംബത്തെ സന്ദർശിച്ച് അബുദാബി രാജകുടുംബം
യു.എ.ഇയിൽ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ പേരുകൾ വിദേശകാര്യ വകുപ്പ് പുറത്തുവിട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട എട്ട് മരണങ്ങളിൽ ആറ് പേർ പ്രവാസികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അലാഅ നാദർ അവ്നി (ഫലസ്തീൻ), മുരീബ് സമാൻ നിസാർ, മുസഫർ അലി ഗുലാം, ഇസ്മായീൽ സലിം ഖാൻ (പാകിസ്താൻ), അഹമ്മദ് അലി (ബംഗ്ലാദേശ്), ദിബാസ് ശ്രേഷ്ഠ (നേപ്പാൾ) എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികൾ. കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ യു.എ.ഇ സൈനികരാണ്.
കൊല്ലപ്പെട്ട ഫലസ്തീൻ സ്വദേശി അലാഅ നാദർ അവ്നിയുടെ വസതിയിൽ അബുദാബി രാജകുടുംബാംഗങ്ങൾ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനും യു.എ.ഇ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.