ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇരുവിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന കരാർ അന്തിമഘട്ടത്തിലെത്തിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇരുരാജ്യങ്ങളുടെയും യുപിഐ സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള കരാറിലും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ, കാർഷികമേഖല തുടങ്ങിയ രംഗങ്ങളിലെ സഹകരണവുമായി ബന്ധപ്പെട്ട് നേതാക്കൾ വിപുലമായ ചർച്ച നടത്തി. ഇന്നൊവേഷൻ, കാർഷിക രംഗങ്ങളിലെ സഹകരണത്തിനായി വിവിധ കരാറുകളിലും ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും മാനവരാശി സംഘർഷങ്ങളുടെ ഇരയാകരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരുമ്പോൾ ഡൽഹി മാത്രം സന്ദർശിക്കരുതെന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കു കൂടി യാത്ര ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.