റിയാദിൽ ആദ്യമായി സ്വർണക്കുറുനരികളെ കണ്ടെത്തി
റിയാദ് മേഖലയിലെ കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ ആദ്യമായി സ്വർണക്കുറുനരികളെ (ഗോൾഡൻ ജക്കാൽ) കണ്ടെത്തി. റിസർവിനുള്ളിലെ തൻഹ ഒയാസിസിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലാണ് രണ്ട് സ്വർണക്കുറുനരികളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യകളിലും വടക്കുപടിഞ്ഞാറൻ മേഖലകളിലും മാത്രം കണ്ടുവന്നിരുന്ന ഈ ജീവിവർഗത്തെ ആദ്യമായാണ് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള റിയാദ് മേഖലയിൽ കണ്ടെത്തുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുമായി അതോറിറ്റി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ വലിയ വിജയമാണിതെന്ന് ഔദ്യോഗിക വക്താവ് അബ്ദുൽ അസീസ് അൽ ഫുറൈഹ് വ്യക്തമാക്കി.
2025-ൽ നിർമാണം പൂർത്തിയാക്കിയ തൻഹ കൃത്രിമ ഒയാസിസ് വന്യജീവികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. ശുദ്ധജല തടാകവും സിദർ, അക്കേഷ്യ തുടങ്ങിയ തദ്ദേശീയ മരങ്ങളും നിറഞ്ഞ ഈ പ്രദേശം വന്യമൃഗങ്ങൾക്കും പക്ഷികൾക്കും അനുയോജ്യമായ വാസസ്ഥലമായി മാറിയിരിക്കുകയാണ്. നൂറിലധികം നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ വന്യജീവികളുടെ സ്വാഭാവികമായ വിതരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്. റിയാദ് മേഖലയിലെ ജൈവവൈവിധ്യം വർധിപ്പിക്കുന്നതിൽ ഇത്തരം കണ്ടെത്തലുകൾ നിർണ്ണായകമാണ്.