ഹജ്ജ് രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ ആരംഭിക്കും; അറിയിപ്പുമായി ഖത്തർ ഔഖാഫ് മന്ത്രാലയം

 

വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 20 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. ഒക്ടോബർ 20 വരെ ഔദ്യോഗിക ഹജ്ജ് പോർട്ടൽ (hajj.gov.qa) വഴി സ്വദേശികൾക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം. വരുന്ന ഹജ്ജ് സീസണിലേക്ക് 4,400 പേരുടെ ക്വോട്ടയാണ് ഖത്തറിനായി അനുവദിച്ചിട്ടുള്ളത്.

അപേക്ഷിക്കുന്നതിന് മുൻപായി അപേക്ഷകർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (PHCC) നിന്ന് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. ഇതിനായി മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതില്ല. ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരു അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം.

പ്രവാസികൾക്കും ജി.സി.സി പൗരന്മാർക്കും അപേക്ഷിക്കാൻ 45 വയസ്സ് പൂർത്തിയായിരിക്കണം. കൂടാതെ മുൻപ് ഹജ്ജ് നിർവ്വഹിച്ചിട്ടില്ലാത്തവരും കുറഞ്ഞത് 15 വർഷമായി ഖത്തറിൽ തുടർച്ചയായി താമസിക്കുന്നവരുമായിരിക്കണം ഇവർ. അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അനുമതി സന്ദേശങ്ങൾ ഒക്ടോബർ അവസാനത്തോടെ അയച്ചുതുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി.