ഖത്തറിൽ അടുത്ത രണ്ടാഴ്ച ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; പുറം ജോലികൾക്ക് നിയന്ത്രണം കർശനമാക്കി

 

അടുത്ത രണ്ടാഴ്ചയോളം ഖത്തറിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ചൂടേറിയ കാറ്റ് രാജ്യത്ത് ശക്തമായി വീശുമെന്നാണ് പ്രവചനം.ഈ കാലയളവിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും പരമാവധി 43 ഡിഗ്രി സെൽഷ്യസുമാകുമെന്നാണ് വിലയിരുത്തൽ.വേനൽക്കാലത്തെ കഠിന ചൂട് പരിഗണിച്ച് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ പുറം ജോലികൾക്ക് ഖത്തർ തൊഴിൽ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിമുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിയമപരമായി നിരോധിച്ചിരിക്കുകയാണ്.

നിയമലംഘനം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ വരെ ഉണ്ടാകാമെന്നും മുന്നറിയിപ്പ് നൽകി.തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി ബോധവത്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. വേനൽക്കാലത്ത് ഹീറ്റ് സ്‌ട്രോക്ക് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തടയുകയാണ് പ്രധാന ലക്ഷ്യം.അതേസമയം, ഉച്ച സമയത്ത് ഖബറടക്ക ചടങ്ങുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. രാവിലെ 8 മണിക്ക് മുമ്പോ അല്ലെങ്കിൽ സൂര്യാസ്തമയത്തിന് ശേഷമോ മാത്രമേ ചടങ്ങുകൾ നടത്താൻ പാടുള്ളുവെന്ന് അധികൃതർ നിർദേശിച്ചു.