കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി
കുവൈത്തിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന കോൺസുലർ സേവനങ്ങളുടെ കാലാവധി ജൂലൈ 19 വരെ നീട്ടി. സാങ്കേതിക കാരണങ്ങളാലാണ് ഈ ക്രമീകരണം താൽക്കാലികമായി ദീർഘിപ്പിച്ചത്. ഈ കാലയളവിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള സേവനങ്ങൾ മാത്രമായിരിക്കും എംബസിയിൽ നിന്ന് ലഭ്യമാകുക. കോൺസുലർ വിഭാഗത്തിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും അടിയന്തര കേസുകൾ പരിഗണിക്കുകയെന്നും അധികൃതർ അറിയിച്ചു.
നേരത്തെ ജൂലൈ ഒന്ന് മുതൽ കോൺസുലർ സേവനങ്ങളുടെ കരാർ 'ഡി.യു ഗ്ലോബൽ ഡിജിറ്റൽ' (DU Global Digital) കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനെ തുടർന്നാണ് സേവനങ്ങൾ എംബസിയിൽ നിന്ന് തന്നെ താൽക്കാലികമായി തുടരാൻ തീരുമാനിച്ചത്. നിലവിൽ തത്കാൽ പാസ്‌പോർട്ട്, എൻ.ആർ.ഐ (NRI) സർട്ടിഫിക്കറ്റ്, ഇ-വിസ അപേക്ഷകൾ എന്നിവ മാത്രമാണ് എംബസി സ്വീകരിക്കുന്നത്. സാധാരണ പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, റെഗുലർ വിസ സേവനങ്ങൾ എന്നിവ ഈ കാലയളവിൽ ലഭ്യമാകില്ല.
അതേസമയം, കുവൈത്തിലെ ഐ.സി.എ.സി (ICAC) കേന്ദ്രങ്ങൾ വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി.