ഗൾഫ് പര്യടനം: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കുവൈത്തിലെത്തി
ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ഔദ്യോഗിക ചർച്ചകൾക്കായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ കുവൈത്തിലെത്തി. ഗൾഫ് മേഖലയുൾപ്പെടെയുള്ള ആറ് രാഷ്ട്രങ്ങളിലേക്ക് നടത്തുന്ന വിപുലമായ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇന്നലെ വൈകിട്ട് കുവൈത്തിൽ എത്തിയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ കുവൈത്ത് വിദേശകാര്യ സഹമന്ത്രി മിഷ്അൽ അൽ സുലൈമാനും ഇന്ത്യൻ സ്ഥാനപതി പരിമിത ത്രിപാഠിയും ചേർന്ന് സ്വീകരിച്ചു.
ജൂലൈ 7 മുതൽ 9 വരെ നീളുന്ന മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ കുവൈത്തിലെ ഉന്നത ഭരണനേതൃത്വവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കോൺസുലാർ കാര്യങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും.
സന്ദർശന വേളയിൽ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറാഹ് ജാബർ അൽഅഹ്മദ് അസ്സബാഹുമായി ഡോ. എസ്. ജയശങ്കർ ഔദ്യോഗിക ചർച്ചകൾ നടത്തും. ഇതിന് പുറമെ മറ്റ് മുതിർന്ന സർക്കാർ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗൾഫ് മേഖലയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാദേശിക വികസനങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുവായ താല്പര്യമുള്ള മറ്റ് ആഗോള വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കും.