ഇന്ത്യൻ നാവികസേനയുടെ പായ് കപ്പൽ ഐ.എൻ.എസ്.വി കൗണ്ഡിന്യക്ക് മസ്കത്തിൽ പ്രൗഢഗംഭീര സ്വീകരണം
ഇന്ത്യൻ നാവികസേനയുടെ പായ് കപ്പലായ ഐ.എൻ.എസ്.വി കൗണ്ഡിന്യ ഒമാനിലെ മസ്കത്തിൽ എത്തിച്ചേർന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര സാംസ്കാരിക ബന്ധത്തിന്റെ പ്രതീകമായി പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഈ കപ്പൽ ഗുജറാത്തിലെ പോർബന്ദറിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഇന്ത്യ–ഒമാൻ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കപ്പൽ മസ്കത്തിൽ എത്തിയത്.
മസ്കത്ത് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കപ്പലിനെ കേന്ദ്ര തുറമുഖം, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പരമ്പരാഗത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടർ സലൂട്ട് നൽകിക്കൊണ്ടാണ് കൗണ്ഡിന്യയെ വരവേറ്റത്. ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ അൽ ബുസൈദി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്വീകരണത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പാരമ്പര്യം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന അഞ്ചാം നൂറ്റാണ്ടിലെ കപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐ.എൻ.എസ്.വി കൗണ്ഡിന്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, തടികൾ തുന്നിച്ചേർക്കുന്ന പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പുരാതന സമുദ്രപാതകളെ പുനരാവിഷ്കരിക്കുക എന്ന ലക്ഷ്യം കൂടി ഈ സമുദ്രയാത്രയ്ക്കുണ്ട്.