47 പേരുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നാലെ വീണ്ടും കുലുങ്ങി ഇന്തോനേഷ്യ; 6.9 തീവ്രതയുള്ള ഭൂചലനം
ഇന്തോനേഷ്യയിൽ 47 പേരുടെ ജീവനെടുത്ത ശക്തമായ ഭൂകമ്പത്തിന് പിന്നാലെ വീണ്ടും ശക്തമായ ഭൂചലനം. പടിഞ്ഞാറൻ സുമാത്ര ദ്വീപിലാണ് ശനിയാഴ്ച വൈകിട്ട് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പെമതാങ്സിയാന്തർ മേഖലയ്ക്ക് സമീപം ഭൂമിക്ക് 183 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മണിക്കൂറുകൾക്ക് മുമ്പ് കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപമുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിൽ 47 പേർ മരിക്കുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. പ്രഭവകേന്ദ്രമായ എൻഡെ നഗരത്തിന് സമീപത്തുണ്ടായ ആദ്യ ദുരന്തത്തിന് ശേഷം 235-ലധികം തുടർചലനങ്ങളാണ് രേഖപ്പെടുത്തിയത്.
മണ്ണിടിച്ചിലും ആശയവിനിമയ തടസ്സങ്ങളും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ നിന്ന് രണ്ടായിരത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.