അമേരിക്ക-ഇറാൻ സമാധാനക്കരാർ: ഞായറാഴ്ച ഒപ്പിടുമെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ

 

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക സമാധാന കരാറിൽ തീരുമാനം ഉടനുണ്ടാകുമെങ്കിലും, കരാർ ഞായറാഴ്ച ഒപ്പിടുമെന്ന വാർത്തകൾ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് നിഷേധിച്ചു. ഒപ്പിടുന്ന കാര്യത്തിൽ കൃത്യമായ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കരാർ യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഇറാന്റെ വിശദീകരണം.

പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ഇരുരാജ്യങ്ങളും പ്രാഥമിക കരാറിൽ ഒപ്പിട്ടേക്കുമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. കഴിഞ്ഞ ഏപ്രിൽ മുതൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനും ഉപരോധങ്ങൾ, സമുദ്ര സുരക്ഷ, ഇറാന്റെ ആണവപദ്ധതി തുടങ്ങിയ തർക്കവിഷയങ്ങളിൽ രൂപരേഖ തയ്യാറാക്കുന്നതിനുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. അന്തിമ സമാധാന കരാറിന് മുന്നോടിയായുള്ള ചട്ടക്കൂടായിട്ടായിരിക്കും ഈ പ്രാഥമിക കരാർ നിലവിൽ വരിക.

നിലവിലെ വെടിനിർത്തൽ നീട്ടുക, ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുനൽകുക, ഭാവി ആണവ ചർച്ചകൾക്കായി സമയക്രമം നിശ്ചയിക്കുക, ഇറാന്റെ സഹകരണത്തിനനുസരിച്ച് ഘട്ടംഘട്ടമായി ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവയാണ് ഇതിലെ പ്രധാന വ്യവസ്ഥകൾ. എന്നിരുന്നാലും, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഖരത്തെക്കുറിച്ചും യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുന്നതിലും ഇരുപക്ഷവും തമ്മിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.