ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും
പശ്ചിമേഷ്യയിൽ സംഘർഷം കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങളിലെ യു.എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം. ഇറാനിയൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മേഖലയിൽ ഇറാൻ പ്രത്യാക്രമണം അഴിച്ചുവിട്ടത്. എന്നാൽ ഇറാനിൽ നിന്നുള്ള ഡ്രോണുകളെയും മിസൈലുകളെയും വിജയകരമായി തകർത്തതായി കുവൈത്തും ബഹ്‌റൈനും അറിയിച്ചു.
ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളെ എയർ ഡിഫൻസ് സിസ്റ്റം ഉപയോഗിച്ച് പ്രതിരോധിച്ചതായി ബഹ്‌റൈൻ നാഷണൽ കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. വ്യോമാക്രമണങ്ങളെ പൂർണ്ണമായി ചെറുക്കുന്നുണ്ടെന്നും സ്ഫോടന ശബ്ദങ്ങൾ ശത്രുവിന്റെ മിസൈലുകൾ തകർക്കുന്നതിന്റെ ഭാഗമാണെന്നും കുവൈത്ത് ആംഡ് ഫോഴ്‌സും അറിയിച്ചു. ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ കുവൈത്ത് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബഹ്‌റൈനും കുവൈത്തിനും പുറമെ ഇറാഖിലും ജോർഡനിലും ഇറാൻ ആക്രമണം നടത്തി. ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ തൊടുത്ത 13 ബാലിസ്റ്റിക് മിസൈലുകളിൽ 10 എണ്ണവും പ്രതിരോധിച്ചതായി ജോർഡൻ അധികൃതർ അറിയിച്ചു. ഇറാഖിലെ ഇർബിലിലുള്ള യു.എസ് സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ചൊവ്വാഴ്ച അർദ്ധരാത്രി ഇറാനിൽ യു.എസ് നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടിയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.