പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം

 
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ പുതിയ സന്ദേശം. ഹോർമസിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുന്നുവെന്നും മൊജ്തബ ഖമനെയി അവകാശപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നും അമേരിക്കയുടെ ചൂഷണം സമ്പൂർണമായി അവസാനിപ്പിക്കുമെന്നും മൊജ്തബ ഖമനെയി പുതിയ സന്ദേശത്തിലൂടെ പറഞ്ഞു. ഹോർമുസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം സ്ഥിരീകരിക്കുന്നതാണ് ഇറാൻ പരമോന്നത നേതാവിന്‍റെ സന്ദേശം. അമേരിക്കൻ സാന്നിധ്യമാണ് മേഖലയിൽ അരക്ഷിതാവസ്ഥക്ക് കാരണമെന്നും മൊജ്തബ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി ചേർന്നു പോകേണ്ടവരാണ് ഇറാൻ ജനത. എന്നാൽ അമേരിക്കയുടെ സാന്നിധ്യം എന്നും പ്രദേശത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യൻ മേഖലയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് തെളിയിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് സന്ദേശത്തിൽ കടുപ്പിച്ചു പറഞ്ഞു. അയൽരാജ്യങ്ങളുമായി ചേർന്നുപോകാമെന്നും പുതിയ സംവിധാനം വഴി മേഖലയിൽ സമാധാനവും സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.