പശ്ചിമേഷ്യൻ പ്രതിസന്ധി: ട്രംപ് ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും

 

പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജിസിസി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചർച്ച നടത്തും. ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ പൊതുയോഗത്തിനിടെയാണ് കൂടിക്കാഴ്ചയെന്ന് 'ആക്സിസ്' റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളോ വിദേശകാര്യ മന്ത്രിമാരോ പങ്കെടുക്കും. ഇറാൻ യുദ്ധം അവസാനിപ്പിക്കൽ, യുദ്ധാനന്തര നടപടികൾ, ഹോർമുസ് കടലിടുക്ക്, യമൻ സംഘർഷം എന്നിവയാണ് പ്രധാന അജണ്ട.

ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അതേസമയം യമനിലെ ഹൂതികളുമായി അമേരിക്കൻ സംഘം ഗൾഫിലെ എംബസിയിൽ വെച്ച് ചർച്ച നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബാബ് അൽ മന്ദബ് കടലിടുക്കിൽ സൗദിയുടേത് ഒഴികെയുള്ള കപ്പലുകൾ തടയില്ലെന്ന് ഹൂതികൾ അമേരിക്കയ്ക്ക് ഉറപ്പുനൽകിയതായും, യമനിൽ അമേരിക്ക നേരിട്ട് ഇടപെടില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.