സൗദിയിലെ ഗുഹകളിൽ 4,800 വർഷം പഴക്കമുള്ള ചീറ്റപ്പുലികളുടെ മമ്മികൾ കണ്ടെത്തി

 

സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ ഗുഹകളിൽ ഏഴ് ചീറ്റപ്പുലികളുടെ പൂർണ്ണരൂപത്തിലുള്ള മമ്മികൾ കണ്ടെത്തി. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചറിലാണ്' പ്രസിദ്ധീകരിച്ചത്. വടക്കൻ സൗദിയിലെ 134 ഗുഹകളിൽ നടത്തിയ വിപുലമായ സർവേയിലാണ് ഈ മമ്മികൾക്ക് പുറമെ 54 ചീറ്റകളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയത്.

റേഡിയോ കാർബൺ ഡേറ്റിംഗ് പരിശോധനയിൽ ഈ അവശിഷ്ടങ്ങൾക്ക് 4,800 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയ അവശിഷ്ടത്തിന് ഏകദേശം 127 വർഷം മാത്രമാണ് പഴക്കം. അറേബ്യൻ ഉപദ്വീപിൽ അടുത്ത കാലം വരെ ചീറ്റപ്പുലികൾ സജീവമായി ജീവിച്ചിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഈ കണ്ടെത്തൽ. ജനിതക വിശകലനത്തിൽ ഇവയ്ക്ക് ഏഷ്യൻ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റപ്പുലികളുമായി അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുഹകൾക്കുള്ളിലെ തണുത്തതും വരണ്ടതുമായ പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങളാണ് നൂറ്റാണ്ടുകളോളം ഈ മൃതദേഹങ്ങൾ കേടുകൂടാതെ മമ്മി രൂപത്തിൽ സംരക്ഷിക്കപ്പെടാൻ കാരണമായത്. ഈ കണ്ടെത്തൽ സൗദിയിലെ ജൈവവൈവിധ്യ ചരിത്രത്തെക്കുറിച്ച് പുതിയ അറിവുകൾ നൽകുന്നതോടൊപ്പം, വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുമെന്നും ഗവേഷകർ കരുതുന്നു.