മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള മാറ്റിവച്ചു

 

പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള മാറ്റിവയ്ക്കാൻ ഒമാൻ തീരുമാനിച്ചു. മേളയുടെ മുപ്പതാമത് എഡിഷനാണ് ഇപ്പോൾ നീട്ടിവെച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 26 മുതൽ ഏപ്രിൽ 5 വരെയായിരുന്നു പുസ്തക മേള നടക്കേണ്ടിയിരുന്നത്. ഒമാൻ ഇൻഫർമേഷൻ മന്ത്രിയും മേളയുടെ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് സാംസ്‌കാരിക ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഈ വലിയ മേള മാറ്റാൻ അധികൃതർ തീരുമാനിച്ചത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള പ്രസാധകർക്കും എഴുത്തുകാർക്കും സന്ദർശകർക്കും തടസ്സമില്ലാതെ പങ്കെടുക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.