നെതന്യാഹു - ട്രംപ് ഫോൺ വിളിയിലെ ‘ഡയലോഗ്’ വൈറൽ

 
ലബനൻ വിഷയത്തിൽ തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ‘കിറുക്കൻ’ എന്നു വിളിച്ചെന്ന വാർത്ത സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെക്കൻ ലബനനിലെ ഇസ്രയേൽ ആക്രമണം ഇറാൻ–യുഎസ് ചർച്ചയെ വഴിമുട്ടിച്ച സാഹചര്യത്തിലാണു നെതന്യാഹുവിനെ ട്രംപ് ഫോണിൽ വിളിച്ചത്. ലബനനിലെ ആക്രമണം മയപ്പെടുത്താനും ബെയ്റൂട്ട് പിടിക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടപ്പോൾ നെതന്യാഹു ആദ്യം വഴങ്ങിയില്ല.അസ്വസ്ഥനായ താൻ നെതന്യാഹുവിനോടു ക്ഷോഭിച്ചുപോയെന്നു ട്രംപ് പറഞ്ഞു. എന്നാൽ, നെതന്യാഹുവിനെ വളരെ ഇഷ്ടമാണെന്നും സൗഹൃദം ഉറച്ചതാണെന്നും ന്യൂയോർക്ക് പോസ്റ്റ് പോഡ്കാസ്റ്റ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. തെക്കൻ ബെയ്റൂട്ട് പിടിക്കാൻ ഇസ്രയേൽ സൈന്യത്തിന് നെതന്യാഹു ഉത്തരവു നൽകി മണിക്കൂറുകൾക്കകമായിരുന്നു ട്രംപിന്റെ ഫോൺവിളി. ബെയ്റൂട്ട് പിടിക്കാനുള്ള സേനാനീക്കം ഇസ്രയേൽ ഉപേക്ഷിച്ചെന്നു പിന്നീട് ട്രംപ് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.