ഹോർമുസിലെ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി ഒമാനും ഇറാനും
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) നാവിഗേഷൻ സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ഉറപ്പാക്കാനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത വ്യക്തമാക്കി ഒമാനും ഇറാനും. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾക്ക് പൂർണ്ണമായും അനുസൃതമായും, പ്രാദേശിക-അന്തർദേശീയ കക്ഷികളുടെ താൽപ്പര്യങ്ങൾ കൃത്യമായി സംരക്ഷിച്ചുകൊണ്ടുമായിരിക്കണം മേഖലയിലെ നീക്കങ്ങളെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും ഊന്നിപ്പറഞ്ഞു.
മേഖലയിലെ സമുദ്ര സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങളുടെ പാലനം, പ്രാദേശികവും ആഗോളവുമായ താൽപ്പര്യങ്ങളുടെ സംരക്ഷണം എന്നിവ ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. തങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തിയിലെ പരമാധികാരം എല്ലാ കക്ഷികളും ഒരുപോലെ പരിഗണിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.
ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന നിർണ്ണായക ആഗോള ഷിപ്പിങ് പാതയാണ് ഹോർമുസ് കടലിടുക്ക്. നിലവിലെ ആഗോള സാഹചര്യത്തിൽ ഹോർമുസിലെ സുരക്ഷാ പ്രശ്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കെയാണ് ഒമാന്റെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ഈ നിർണ്ണായക സംഭാഷണം എന്നത് ഏറെ ശ്രദ്ധേയമാണ്.