ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിൽ; ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ചർച്ച
അമേരിക്കയും ഇറാനും തമ്മിൽ വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ ചർച്ച ചെയ്യുന്നതിനായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിലെത്തി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന'യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിനായി ഒമാൻ സംഘം ഇറാൻ അധികൃതരുമായി തെഹ്‌റാനിൽ ചർച്ചകൾ ആരംഭിച്ചു. കൂടാതെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഫോണിലൂടെയും സ്ഥിതിഗതികൾ വിലയിരുത്തി. അന്താരാഷ്ട്ര വ്യാപാരത്തെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി എക്‌സിൽ കുറിച്ചു.
ലോകത്തെ ആകെ എണ്ണ-വാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ധനവിലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ പ്രശ്നപരിഹാരത്തിനായി മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമാൻ.