ഒമാനിൽ ആദ്യ സ്വകാര്യ വാഹന മുൽക്കിയ പരിശോധനാ കേന്ദ്രം ജൂൺ 16ന് പ്രവർത്തനമാരംഭിക്കും
ഒമാനിൽ വാഹന പരിശോധനാ രംഗത്ത് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ടെക്‌നിക്കൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ ജൂൺ 16 മുതൽ പ്രവർത്തനമാരംഭിക്കും. വാഹന പരിശോധനാ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി റോയൽ ഒമാൻ പൊലീസ് (ROP) നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറലിന്റെ 'റെസല്യൂഷൻ നമ്പർ 88/2024' ഉത്തരവ് പ്രകാരമുള്ള കർശനമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഈ സ്വകാര്യ കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്.
ആവശ്യമായ എല്ലാ ഔദ്യോഗിക അനുമതികളും പൂർത്തിയാക്കിയ ആദ്യ സ്വകാര്യ സ്റ്റേഷൻ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ (OAA) പരിസരത്താണ് പ്രവർത്തനം തുടങ്ങുന്നത്. സ്വകാര്യ പങ്കാളിത്തം വരുന്നതോടെ വാഹന ഉടമകൾക്ക് കൂടുതൽ കേന്ദ്രങ്ങളിൽ എളുപ്പത്തിൽ മുൽക്കിയ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. നിലവിലെ പൊലീസ് സ്റ്റേഷനുകളിലെ സമയക്രമത്തിന് പുറമെ, കൂടുതൽ സമയം ഈ സ്വകാര്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡ്രൈവർമാർക്ക് വലിയ ആശ്വാസമാകും.
രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പരിശോധനയ്ക്കായുള്ള വൻ തിരക്കും കാത്തിരിപ്പും ലഘൂകരിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. സുൽത്താനേറ്റിലുടനീളം വാഹന പരിശോധനയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും, ഡിജിറ്റൽ-സാങ്കേതിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമുള്ള ഒമാൻ പൊലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് ഈ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ സ്വകാര്യ കമ്പനികൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ അനുമതി നൽകുമെന്നും അധികൃതർ സൂചിപ്പിച്ചു.