രൂപയ്ക്ക് വീണ്ടും റെക്കോഡ് തകർച്ച

 

ഡോളറിനെതിരെ രൂപക്ക് വീണ്ടും കനത്ത  തകർച്ച. 96.14 ഡോളറായാണ് മൂല്യമിടിഞ്ഞത്. തുടർച്ചയായ നാലാം വ്യാപാര സെഷനിലും രൂപ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 0.3 ശതമാനം നഷ്ടത്തോടെ 96.05 ലാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ ദിവസം 95.95 ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. പുതിയ ഇടിവോടെ ഏഷ്യൻ വിപണിയിലെ ഏറ്റവും ദുർബല കറൻസികളിലൊന്നായി രൂപ മാറിയിരിക്കുകയാണ്.
ക്രൂഡോയിൽ വില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് മേൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുന്നത്. 

ആർബിഐ ഇടപ്പെട്ട് പ്രതിസന്ധിയുടെ ആഴം കുറക്കാൻ സാധിക്കുമെങ്കിലും മിഡിൽഈസ്റ്റിലെ സംഘർഷസാഹചര്യം പൂർണമായും അയയാതെ രൂപക്ക് നേട്ടമുണ്ടാവില്ലന്നാണ് റിപ്പോർട്ടുകൾ .നിലവിൽ 110 ഡോളറിലാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 

ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചിക സെൻസെക്‌സ്സിൽ 200 പോയിന്റ് നഷ്ടമുണ്ടായി. ദേശീയ സൂചിക നിഫ്റ്റി 60 പോയിന്റിനടുത്ത് ഇടിഞ്ഞു. ഇന്ന് സ്വർണവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. രാവിലേയും ഉച്ചക്കുമായി രണ്ട് തവണയായാണ് സ്വർണവില കുറഞ്ഞത്. നിലവിൽ 1,15,800 രൂപയായാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.