ബംഗ്ലാദേശിലേക്ക് പുതിയ സർവീസുമായി സലാം എയർ; മൂന്ന് പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ വിദേശ കമ്പനി
ബംഗ്ലാദേശിലെ വ്യോമയാന മേഖലയിൽ പുതിയ റെക്കോർഡുമായി ഒമാന്റെ പ്രമുഖ ബജറ്റ് എയർലൈനായ സലാം എയർ. 2026 സെപ്റ്റംബർ മുതൽ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്നും ബംഗ്ലാദേശിലെ സിൽഹെറ്റിലേക്ക് (Sylhet) എയർലൈൻ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും. ഇതോടെ ധാക്ക, ചിറ്റഗോങ് എന്നിവയ്ക്ക് പുറമെ സിൽഹെറ്റിലേക്കും സർവീസ് വ്യാപിപ്പിച്ചു കൊണ്ട് ബംഗ്ലാദേശിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും നേരിട്ട് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന ആദ്യ വിദേശ എയർലൈനായി സലാം എയർ മാറും.
പുതിയ സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസ്. ഒമാനിലെ സലാലയിൽ നിന്നുള്ള യാത്രക്കാർക്ക് മസ്‌കത്ത് വഴിയുള്ള കണക്റ്റിങ് ഫ്ലൈറ്റുകൾ പ്രയോജനപ്പെടുത്താം. സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 66.99 ഒമാനി റിയാൽ മുതലുള്ള പ്രത്യേക നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യോമയാന രംഗത്ത് അതിവേഗം വളരുന്ന സിൽഹെറ്റിലേക്കുള്ള പുതിയ സർവീസ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് സലാം എയർ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സ്റ്റീവൻ അലൻ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും പ്രവാസികൾക്കും ഒരുപോലെ സഹായകരമാകുന്ന ഈ റൂട്ടിലേക്കുള്ള ടിക്കറ്റുകൾ സലാം എയറിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ബുക്ക് ചെയ്യാവുന്നതാണ്.