ഉപരോധം നേരിടുന്ന രാജ്യത്തിന് വിമാനം നൽകിയെന്ന വാർത്തകൾ തള്ളി സൗദി എയർലൈൻസ്

 

അന്താരാഷ്ട്ര ഉപരോധം നേരിടുന്ന സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ ആഗോള മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി അറേബ്യൻ എയർലൈൻസ് (Saudia) ശക്തമായി നിഷേധിച്ചു. പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് സൗദിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

വിവാദത്തിലായ വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിക്ക് നിയമപരമായി വിറ്റഴിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള എല്ലാ വാണിജ്യ-നിയമ ചട്ടങ്ങളും അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ചായിരുന്നു ഈ വിൽപന നടപടികൾ.

2023-ൽ വിൽപന പൂർത്തിയായതിന് ശേഷം ഈ വിമാനങ്ങളുമായോ, നിലവിൽ ഇവ കൈവശം വെച്ചിരിക്കുന്ന കമ്പനിയുമായോ സൗദി എയർലൈൻസിന് യാതൊരുവിധ പ്രവർത്തനപരമോ വാണിജ്യപരമോ ആയ ബന്ധമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമാണ് കമ്പനി എപ്പോഴും മുന്നോട്ട് പോകുന്നതെന്നും സൗദിയ പ്രസ്താവനയിലൂടെ അറിയിച്ചു.