ഹോർമുസ് കടലിടുക്കിലെ കപ്പലാക്രമണം; ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്ന് ഖത്തർ കമ്പനി

 

ഹോർമുസ് കടലിടുക്കിന് സമീപം ആക്രമണത്തിനിരയായ ഖത്തറിന്റെ എൽ.എൻ.ജി (LNG) കപ്പലിലെ ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഖത്തർ ദേശീയ ഗ്യാസ് ഗതാഗത കമ്പനിയായ 'നഖീലാത്ത്' അറിയിച്ചു.

ചൊവ്വാഴ്ചയാണ് നഖീലാത്തിന്റെ ഉടമസ്ഥതയിലുള്ള 'അൽ റകയ്യാത്ത്' എന്ന എൽ.എൻ.ജി ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മുൻകരുതൽ നടപടികളുടെ ഭാഗമായി കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. നിലവിൽ കപ്പലിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കപ്പലിലെ ചരക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നഖീലാത്ത് കൂട്ടിച്ചേർത്തു.