മദീനയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുൽ ഖിബ്ലത്തൈൻ ഇനി 24 മണിക്കൂറും തുറന്നിരിക്കും

 

മദീനയിലെ ചരിത്രപരമായി പ്രാധാന്യമുള്ള മസ്ജിദുൽ ഖിബ്ലത്തൈൻ ഇനി മുതൽ 24 മണിക്കൂറും വിശ്വാസികൾക്കായി തുറന്നിരിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഈ തീരുമാനം. ഇതോടെ വിശ്വാസികൾക്ക് ഏത് സമയത്തും പള്ളിയിൽ പ്രവേശിച്ച് നമസ്‌കാരം നിർവഹിക്കാൻ സൗകര്യമൊരുങ്ങും.

പള്ളികൾക്കും വിശുദ്ധ സ്ഥലങ്ങളിലെ തീർഥാടകർക്കും സന്ദർശകർക്കുമുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. മദീന മേഖലാ അമീർ അമീർ സൽമാൻ ബിൻ സുൽത്താൻ ഈ രാജകീയ നിർദേശത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു.

ഈ തീരുമാനം ഇസ്ലാമിനും മുസ്ലിംങ്ങൾക്കും സേവനം ചെയ്യുന്നതിൽ സൗദി അറേബ്യ തുടരുന്ന ശ്രദ്ധയെയാണ് പ്രതിഫലിക്കുന്നതെന്ന് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ അൽശൈഖ് അഭിപ്രായപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കാൻ പള്ളി പൂർണ്ണമായും സജ്ജമാണെന്നും ആരാധകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുഹറമുകൾ ഉൾപ്പെടെയുള്ള പള്ളികളുടെ സംരക്ഷണത്തിനായി രാജ്യം തുടരുന്ന സമർപ്പണത്തിന്റെയും, പള്ളികളുടെ വികസന പദ്ധതികൾ തുടരുന്നതിന്റെയും ഭാഗമാണ് ഈ സുപ്രധാന നീക്കം.