മൂല്യമിടിഞ്ഞ് ഇന്ത്യൻ രൂപ; റെക്കോർഡ് ഉയരത്തിൽ ഗൾഫ് കറൻസികൾ
ചരിത്രത്തിലാദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം ഒരു യുഎസ് ഡോളറിന് 95.69 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ ഗൾഫ് രാജ്യങ്ങളിലെ കറൻസി നിരക്കുകളും റെക്കോർഡ് ഉയരത്തിലെത്തി. നിലവിൽ ഒരു യുഎഇ ദിർഹത്തിന് 26.08 രൂപയാണ്., സൗദി റിയാൽ 25.49 രൂപ, കുവൈത്ത് ദിനാർ 310.54 രൂപ, ഒമാൻ റിയാൽ 248.92 രൂപ, ഖത്തർ റിയാൽ 26.25 രൂപ, ബഹ്‌റൈൻ ദിനാർ 253.56 രൂപ എന്നിങ്ങനെയാണ് നിലവിലെ വിനിമയ നിരക്ക്. ഗൾഫ് മേഖലയിലെ രാഷ്ട്രീയ സംഘർഷവും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. എണ്ണ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചെലവഴിക്കേണ്ട സാഹചര്യം രൂപയുടെ മൂല്യം വീണ്ടും താഴാൻ ഇടയാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ രൂപ അയയ്ക്കാനാകുന്നതിലൂടെ നേട്ടമുണ്ടാകുമ്പോഴും, രാജ്യത്ത് ഇന്ധനവില ഉയരാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശക്തമാകാനും സാധ്യത ഏറെയാണ്.