ബഹ്‌റൈൻ പരസ്യനിയമം ശൂറാ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു; ലംഘിച്ചാൽ 20,000 ദിനാർ വരെ പിഴ

 

ബഹ്‌റൈനിലെ പരസ്യമേഖലയെ ആധുനികവൽക്കരിക്കാനും നിയമലംഘനങ്ങൾ തടയാനും ലക്ഷ്യമിട്ടുള്ള പുതിയ പരസ്യനിയമം ശൂറാ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. പുതിയ നിയമം അനുസരിച്ച്, നിയമങ്ങൾ ലംഘിക്കുന്നവർക്ക് 20,000 ദിനാർ വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് നീക്കം ചെയ്യാനുള്ള അവകാശവും ഈ നിയമം ഉറപ്പാക്കുന്നു.

50 വർഷത്തിലേറെയായി നിലനിന്നിരുന്ന പഴയ നിയമപ്രകാരമായിരുന്നു ബഹ്‌റൈനിലെ പരസ്യ വിപണി ഇതുവരെ പ്രവർത്തിച്ചിരുന്നത്. പഴയ ചട്ടക്കൂടിനുള്ളിൽ മുന്നോട്ടുപോകാനാവില്ല എന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മുനിസിപ്പാലിറ്റി അഫയേഴ്‌സ് & കൃഷി മന്ത്രി വാഇൽ അൽ മുബാറക് പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ആധുനിക നിയമമാണ് ആവശ്യമെന്നും നിയമത്തെക്കുറിച്ചുള്ള ചർച്ചയുടെ ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ശൂറാ കൗൺസിലിലെ അന്തിമ വോട്ടെടുപ്പോടെ രാജ്യത്തെ പരസ്യമേഖല കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾക്ക് വിധേയമാകും.