ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; വാടികൾ നിറഞ്ഞൊഴുകാൻ സാധ്യത, ജാഗ്രതാ നിർദ്ദേശം
ഒമാനിലെ അൽ ഹജർ പർവ്വതനിരകളിലും തെക്കൻ തീരപ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. ഇബ്രി, സമാഇൽ, ഇബ്ര, റുസ്താഖ്, സഹം, ഇസ്‌കി, അൽ അവാബി തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലാണ് നേരിയതും മിതമായതുമായ മഴ രേഖപ്പെടുത്തിയത്. പർവ്വത മേഖലകളിൽ രൂപപ്പെടുന്ന കൂമുലസ് (Cumulus) മേഘങ്ങളാണ് ഈ മഴയ്ക്ക് കാരണമാകുന്നത്. വരും മണിക്കൂറുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതികൂല കാലാവസ്ഥയും തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ശക്തമായ മഴ, ഇടിമിന്നൽ, പെട്ടെന്നുണ്ടാകുന്ന കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അൽ ഹജർ പർവ്വത മേഖലയുടെ മധ്യ, കിഴക്കൻ ഭാഗങ്ങളിൽ മേഘസമൂഹങ്ങൾ രൂപപ്പെടുന്നത് തുടരുന്നതിനാൽ ചില പ്രദേശങ്ങളിൽ ഇടിമിന്നലോടൊപ്പം ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വാടികളിൽ പെട്ടെന്ന് ജലപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ വാടികൾ മുറിച്ചുകടക്കരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, ദോഫാർ മേഖലയിൽ ഖരീഫ് സീസൺ സജീവമായതിനാൽ തീരപ്രദേശങ്ങളിലും മലനിരകളിലും മൂടൽമഞ്ഞ്, താഴ്ന്ന മേഘാവരണം എന്നിവ നിലനിൽക്കും. ദോഫാറിന്റെ ഉൾപ്രദേശങ്ങളിലെ മരുഭൂമി മേഖലകളിൽ രൂപപ്പെടുന്ന മേഘങ്ങൾ ഒറ്റപ്പെട്ട ഇടിമിന്നൽ മഴയ്ക്ക് കാരണമായേക്കാം. മുസന്ദം ഗവർണറേറ്റിലെ കിഴക്കൻ തീരപ്രദേശങ്ങളിൽ താഴ്ന്ന മേഘാവരണം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ സമയങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങളും ശക്തമായ കാറ്റും ഉണ്ടാകാമെന്നതിനാൽ യാത്രക്കാരും കടലിൽ പോകുന്നവരും പുറംജോലികളിൽ ഏർപ്പെടുന്നവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു.